Saturday, April 14, 2012

നൊസ്റ്റാൾജിയ

പഴയ ആ കലാലയ അങ്കണത്തിലേക്ക് ഒരിക്കൽ കൂടി ഞാന്‍ ചെന്നു..
എല്ലാത്തിനും സാക്ഷിയായ കാട്ടുനെല്ലി മരവും കണിക്കൊന്നയും പിന്നെ പേരറിയാത്ത, എപ്പോഴും നിറയെ മഞ്ഞപ്പൂക്കളുള്ള ആ മരവും ഇപ്പോഴും തലയുയര്ത്തി തണല്‍ വിരിച്ചു നില്‍ക്കുന്നു..
പരിചിതമായ അന്തരീക്ഷത്തില്‍ മരച്ചുവട്ടിലെ കല്‍ക്കെട്ടില്‍  ഒരിക്കല്‍ കൂടി ഞാന്‍ ഇരുന്നു.. ഒറ്റയ്ക്ക്.. 
ഇപ്പോള്‍ ഞാന്‍ മാത്രമായതിന്റെ പരിഭവം പറച്ചിലായി ഒരു പൂവിതള്‍ എന്റെ മടിയിലേക്ക് ഊര്‍ന്നു വീണു..
വീണ്ടും മനസ്സ് പഴയ ആ കാലത്തിലേക്ക് മടങ്ങിപോവുകയാണോ?

വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു..
വേനലും വസന്തവും ഒരുപാടു വന്നു..
പിന്നാലെ വന്നവര്‍ ഒരുപാടു മുന്നേറി..

ഇനിയും തീരാത്ത എങ്ങുമെത്താത്ത ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ തനിയെ...........,

കുട്ടികളും കലപില ശബ്ദവുമില്ലാത്ത ആ ഇടനാഴിയിലൂടെ ഞാൻ പതിയെ നടന്നു..
ഓര്‍മ്മകള്‍ പിന്നിലേക്ക് മാടിവിളികുന്നു..
അന്നും നാം ഇങ്ങനെ നടക്കുമായിരുന്നു.. എല്ലാവരും പോയ്കഴിഞ്ഞും, ഒന്നും മിണ്ടാതെ ഒരുപാടു നേരം തോളോട് തോൾ ഉരുമ്മി....
പഴയ ആ ഓടു മേഞ്ഞ കെട്ടിടം കൊണ്ക്രീടു മേല്‍കൂര കൈവരിച്ചു..
തടിയില്‍ കടഞ്ഞെടുത് നിരനിരയായി നിന്നിരുന്ന തൂണുകള്‍ക്കു പകരം കൊണ്ക്രീടിന്റെ തൂണുകള്‍ നിരന്നു...
കരകരാ ശബ്ദത്തില്‍ അടഞ്ഞിരുന്ന മരജനാലകള്‍ ചില്ലിട്ട ഫ്രെയ്മുകളായി മാറി..
ഓടിനും പട്ടികക്കുമിടയില്‍ കൂട് കൂട്ടിയിരുന്ന മാടപ്രാവുകള്‍ എങ്ങോ താമസം മാറിയിരിക്കുന്നു.. 

തുറന്നിട്ട വാതിലിലൂടെ ക്ലാസ്സ്‌ മുറിക്കുള്ളിലേക്ക് കയറി..
ഓരോ ടെസ്കിലും ഞാന്‍ നോക്കി. ബ്ലേട്‌ കൊണ്ട് ചുരണ്ടിയും കോമ്പസ് കൊണ്ട് വരഞ്ഞും നാം എഴുതി വച്ച പേരുകള്‍...
അവിടെ മറ്റെതോക്കെയോ പേരുകള്‍ എഴുതിയ പുതിയ പുതിയ ടെസ്കുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

നീ സ്ഥിരമായി ഇരിക്കാറുള്ള ആ പിന്‍ ബെഞ്ചില്‍ മേശമേൽ തല ചായ്ച്ചു ഞാനിരുന്നു..
ഇപ്പൊ ഞാന്‍ അറിയുന്നു, നിന്റെ സാമീപ്യം.. അലസമായി പേന കൊണ്ട് മേശമേൽ താളം പിടിക്കുന്ന നിന്റെ രൂപം.. 

ഓര്‍മ്മകള്‍ പിന്നെയും..

എല്ലാവരും പോയ്കഴിഞ്ഞും പരസ്പരം നോക്കി നാം ഇരുന്ന ആ കാലം,
ദൂരെ നിന്നും അടുത്തേക്ക് വരുന്ന ജനാലകള്‍ അടയുന്ന ശബ്ദത്തിനൊപ്പം പുറത്തേക്കു നടക്കുന്നതും,
എല്ലാത്തിനും മൌന സാക്ഷിയായ  പ്യൂണ്‍ ഗംഗാധരൻ മാഷും.....,
പുറത്തേക്കിറങ്ങുമ്പോള്‍ നമ്മുടെ ക്ലാസ്സ്‌ മുറിയുടെയും ജനലുകളും വാതിലും അടഞ്ഞിരിക്കും..

ഒരിക്കല്‍ കൂടി കണിക്കൊന്നയും കട്ടുനെല്ലിയെയും മഞ്ഞപ്പൂമരതെയും കടന്നു, അവയോടു യാത്ര പറഞ്ഞു ഞാന്‍ പുറത്തേക്കു നടന്നു.. തനിച്ച്‌... ഒരുപാട് ഓർമകളും പേറി കുറെയേറെ മഞ്ഞപ്പൂക്കൾ ഇപ്പോഴും തറയിൽ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു.. 

പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിലിരുന്നു എന്നെ നീ കാണുന്നുണ്ടോ?

പൂര്‍ത്തിയാകാത്ത ജീവിത സ്വപ്നങ്ങളെ വിട്ടു നീ എന്തെ ഇത്ര നേരത്തെ...???......



സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

2 comments: